പ്രദേശവാസികൾ സമരത്തിൽത്തന്നെ. മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതിയും

malapparambu-school

 

ജൂണ്‍ എട്ടിനകം കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിവരം അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പോലീസ് മേധാവി, സിറ്റി പോലീസി കമ്മീഷണര്‍ എന്നിവരെ കോടതി കക്ഷി ചേര്‍ത്തിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം സ്‌കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു ഈ വിധി. ഇതോടെ സ്‌കൂള്‍ മുറ്റത്ത് സ്‌കൂള്‍ സംരക്ഷണ സമിതി പ്രതിഷേധവും ശക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ പൂട്ടിക്കാനുള്ള അധികൃതരുടെ ശ്രമം സംരക്ഷണസമിതി തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു .

ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്‌കൂള്‍ പൂട്ടാനെത്തിയ എ.ഇ.ഒ കെ.എസ് കുസുമത്തെ സ്‌കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉത്തരവ് നടപ്പാക്കാനെത്തിയ തന്നെ നാട്ടുകാര്‍ തടഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പരാമർശിച്ചു.

അതിനിടെ, സ്‌കൂള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് പുതിയ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നകാര്യം മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിലേറെയായി വിദ്യാലയത്തിന്റെ പ്രവേശന കവാടത്തില്‍ ജനകീയ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിവരികയാണ്.
2014 ഏപ്രില്‍ 11ന് അര്‍ധരാത്രി മാനേജ്‌മെന്റ് പൊളിച്ച മലാപ്പറമ്പ് എ.യു.പി. സ്‌കൂള്‍ രണ്ടുമാസത്തിനുള്ളില്‍ ജനകീയ കമ്മിറ്റി പുനര്‍നിര്‍മ്മിക്കുകയും അധ്യയനം തുടരുകയുമായിരുന്നു